Search This Blog

Showing posts with label krishi. Show all posts
Showing posts with label krishi. Show all posts

Sunday, June 22, 2008

കശുമാമ്പഴം പാഴാക്കരുത്‌

കൃഷിയിടങ്ങളില്‍ കശുവണ്ടി എടുത്ത ശേഷം കശുമാമ്പഴം വെറുതെ കളയാറാണ്‌ പതിവ്‌കശുമാമ്പഴത്തിന്‌ പലപ്പോഴും വില കല്‍പ്പിക്കാറില്ല.എന്നാല്‍ കശുമാമ്പഴത്തിന്റെ പോഷകമൂല്യവും ഔഷധ ഗുണങ്ങളും മനസ്സിലാക്കിയാല്‍ ആരും ഈ ഫലം പാഴാക്കില്ല എന്നതാണ്‌ വാസ്തവം. ഒരു നാരങ്ങയിലുള്ളതിന്റെ അഞ്ചിരട്ടി 'ജീവകം- സി ' കശുമാങ്ങയിലുണ്ട്‌.



കശുമാമ്പഴ നീര്‌ ഛര്‍ധ്ദി, അതിസാരം, കുട്ടികള്‍ക്കുണ്ടാവുന്ന വയറിളക്കം എന്നിവക്ക്‌ ഔഷധമാണ്‌. ഉദരകൃമി നശിപ്പിക്കാനും അര്‍ശസിനു പരിഹാരം കാണാനും ഇതിനു കഴിയും.കശുമാങ്ങ പലരും ഇഷ്ടപ്പെടാത്തത്‌ അതിലടങ്ങിയിട്ടുള്ള ' ടാനിന്‍' എന്ന പദാര്‍ഥത്തിന്റെ സാന്നിധ്യം നിമിത്തമാണ്‌. എന്നാല്‍ ഒരു ലിറ്റര്‍ കശുമാങ്ങച്ചാറില്‍ ഒരൌണ്‍സ്‌ കഞ്ഞിവെള്ളം ചേര്‍ത്തു വെച്ചാല്‍ ഈ ചവര്‍പ്പ്‌ മാറ്റിയെടുക്കാം. അല്ലെങ്കില്‍ പി.വി.പി (പോളിവിനൈല്‍ പൈറോളിഡിന്‍) എന്ന രാസവസ്തു ചേര്‍ത്തും കശുമാങ്ങച്ചാറിന്റെ ചവര്‍പ്പ്‌ മാറ്റവുന്നതേയുള്ളൂ. ചവര്‍പ്പ്‌ മാറ്റിയ ചാറുപയോഗിച്ച്‌ ജ്യൂസ്‌, സിറപ്പ്‌, ജാം, ചട്നി. വിനീഗര്‍, ഫൈനി, ക്യാന്‍ഡി എന്നിവയൊക്കെ ഉണ്ടാക്കുകയും ചെയ്യാം.

മാത്സ്യം (0.8 ശതമാനം), കൊഴുപ്പ്‌ (0.2 ശതമാനം), അന്നജം(12.6 ശതമാനം), കാത്സ്യം (0.2 ശതമാനം), ഫോസഫറസ്‌ (19), ഇരുമ്പ്‌ (0.4). ജീവകം ബി -1(0.2), ജീവകം ബ്‌ -2(.0.2), നിയാസിന്‍ (0.5), എന്നിവ കശുമാങ്ങയില്‍ അടങ്ങിയിരിക്കുന്നു. 100 ഗ്രം കശുമാങ്ങയില്‍ 200 മില്ലി ഗ്രാം 'ജീവക - സി' യും 450 ഐ.യു' ജീവകം -ഏ' യും ഉണ്ട്‌.കശുവണ്ടിപ്പരിപ്പാകട്ടെ രുചിയിലും ഗുണത്തിലും ഒന്നാം സ്ഥാനത്ത്‌ നില്‍ക്കുന്ന അതിവിശിഷ്ടമായ ഒരുല്‍പ്പന്നമാണ്‌. കശുവണ്ടിപ്പരിപ്പില്‍ 47 ശതമാനം കൊഴുപ്പുണ്ട്‌. എന്നാല്‍ സസ്യകൊഴുപ്പായതിനാലും അതു തന്നെ 82 ശതമാനം അപൂരിതമായതിനാലും (അണ്‍സാച്ചുറേറ്റഡ്‌ ഫാറ്റി ആസിഡ്‌) രക്തത്തില്‍ കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിക്കില്ല, മാത്രമല്ല ഇതിലെ കൊഴുപ്പ്‌ ശരീരത്തിലെ കൊളസ്ട്രോളിനെ സന്തുലിതാവസ്ഥയില്‍ നിലനിര്‍ത്താന്‍ സഹായിക്കും. അതിനാല്‍ ഹൃദ്രോഗികള്‍ക്കും കശുവണ്ടിപ്പരിപ്പ്‌ അതേപടി കഴിക്കാം.


അണ്ടിപ്പരിപ്പില്‍ 21 ശതമാനം മാംസ്യവും 22 ശതമാനം കാര്‍ബോഹൈഡ്രേറ്റുമുണ്ട്‌. അമൊനോ അംളങ്ങള്‍, ധാതുലവണങ്ങള്‍. ജീവകങ്ങള്‍ എന്നിവയൊക്കെ മുട്ട, ഇറച്ചി, പാല്‍ എന്നിവയുടെ ഘടനയോട്‌ തുല്യം നില്‍ക്കും വിധമാണ്‌ അടങ്ങിയിട്ടുള്ളത്‌. പഞ്ചസാരയുടെ അളവ്‌ വെറും ഒരു ശതമാനം മാത്രമായതിനാല്‍ പ്രമേഹരോഗികള്‍ക്കും കശുവണ്ടിപ്പരിപ്പ്‌ കഴിക്കാം.കശുവണ്ടിത്തോട്‌ കരിച്ചുണ്ടാക്കുന്ന എണ്ണ കാലിലെ വളം കടിക്കും, ഉപ്പൂറ്റി വിണ്ടുകീറുന്നതിനും മരുന്നാണ്‌. ഈ എണ്ണയ്ക്ക്‌ കൃമിനാശക സ്വഭാവവുമുണ്ട്‌, കശുമാവിന്റെ തൊലിയിട്ടു വെന്ത വെള്ളം കൊണ്ട്‌ കുളിക്കുന്നത്‌ വാതരോഗശമനത്തിനുപകരിക്കും, ഇലയിട്ടു തിളപ്പിച്ച വെള്ളം തൊണ്ടവീക്കം കുറയ്ക്കാന്‍ വായില്‍ കൊള്ളുകയും ചെയ്യാം.

സുരേഷ്‌ മുതുകുളം
മാതൃഭൂമി ദിനപത്രം

Friday, June 13, 2008

ആപ്പിള്‍ വിശേഷം

"റോസേസി" സസ്യകുലത്തിലെ ഒരംഗമായ ആപ്പിള്‍ ലോക പ്രസിദ്ധമായ ഫലവും ഫലവൃക്ഷവുമാണ്‌. ശാസ്ത്ര നാമം "പൈറസ്‌ മാലസ്‌". ആപ്പിളിന്റെ ജന്‍മദേശം കിഴക്കന്‍ യൂറോപ്പും പടിഞ്ഞാറന്‍ ഏഷ്യയുമാണ്‌. ഇന്ത്യയില്‍ പഞ്ചാബ്‌, ഉത്തര്‍ പ്രദേശ്‌, ഹിമാജല്‍ പ്രദേശ്‌, കാശ്മീര്‍ എന്നീ സംസ്ഥാനങ്ങളിലാണ്‌ പ്രധാനമായും ആപ്പിള്‍ കൃഷി ഉള്ളത്‌. 12 മീറ്റര്‍ വരെ ഉയരം വെക്കുന്ന ആപ്പിള്‍ മരത്തിന്റെ ആയുസ്‌ 200 വര്‍ഷമാണ്‌. ലോകവ്യാപകമായി പ്രതിവര്‍ഷം ഏകദേശം 170-180 ടണ്‍ ആപ്പിള്‍ ഉല്‍പ്പാദിപ്പിക്കപ്പെടൂന്നു. ഇതില്‍ പകുതിയും പഴമായി ഭക്ഷിക്കപ്പെടുന്നു. ശേഷിക്കുന്നവ ആപ്പിള്‍ ബട്ടര്‍, ആപ്പിള്‍ ജ്യൂസ്‌, ആപ്പിള്‍ സോസ്‌, ആപ്പിള്‍ ജെല്ലി, ആപ്പിള്‍ മദ്യം, ആപ്പിള്‍ വിനാഗിരി, ആപ്പിള്‍ വീഞ്ഞ്‌ എന്നിങ്ങനെയുള്ള വിഭവങ്ങള്‍ ഉണ്ടാക്കാനാണ്‌ ഉപയോഗിക്കുന്നത്‌.


ആപ്പിള്‍ മരം ഏറ്റവും നന്നായി വളരുന്നത്‌ സമശീതോഷ്ണ മേഖലകളിലാണ്‌. പൌരാണിക കാലം മുതല്‍ക്ക്‌ തന്നെ ആപ്പിള്‍ കൃഷി ഉണ്ടായിരുന്നു. റോമന്‍ സൈന്യത്തിന്റെ പടയോട്ടങ്ങളാണ്‌ ആപ്പിള്‍: കൃഷി ഇംഗ്ലണ്ടിലേക്കും യൂറോപ്പിന്റെ മറ്റ്‌ ഭാഗങ്ങളിലേക്കും വ്യാപിപ്പിച്ചത്‌. ആദിമ അമേരിക്കന്‍ കൂടിയേറ്റക്കാരാണ്‌ ആപ്പിള്‍ വിത്തുകളും ആപ്പിള്‍ മരങ്ങളും ഇംഗ്ലണ്ടില്‍ നിന്നും അമേരിക്കയില്‍ എത്തിച്ചത്‌. വലിപ്പത്തിലു നിറത്തിലു രുചിയിലും ആവശ്യമുള്ള ആപ്പിളിന്റെ നിരവധി ഇനങ്ങള്‍ ഇന്ന്‌ ലഭ്യമാണ്‌.


ആപ്പിളിന്റെ വിളവെടുപ്പ്‌ വരണ്ട കാലാവസ്ഥയിലാണ്‌. പുതിയ മുളകള്‍ക്കും അവയിലെ ഇലകള്‍ക്കും ക്ഷതമേല്‍ക്കാതെ വളരെ ശ്രദ്ധാപൂര്‍വം ചെയ്യേണ്ട ഒരു പ്രവര്‍ത്തിയാണിത്‌. ആപ്പിള്‍ നന്നായി പഴുക്കുമ്പോള്‍ അതിനെ അല്‍പമൊന്നു തിരിച്ചാല്‍ കൊമ്പില്‍ നിന്നു എളുപ്പം പറിഞ്ഞു പോരും. ഞെട്ട്‌ ആപ്പിളില്‍ നിന്നും പറിഞ്ഞു പോവാതെ ശ്രദ്ധിക്കേണ്ടതും പ്രധാനമാണ്‌. കാരണം ഞെട്ടിന്റെ അഭാവം ആപ്പിളിനെ ക്ഷതപ്പെടുത്തുകയും ആയുസ്സ്‌ കുറക്കുകയും ചെയ്യും. താമസിച്ച്‌ പഴുക്കുന്ന ഇനങ്ങളെ കാലാവസ്ഥ അനുകൂലമാവുന്നതു വരെ കാത്തിരുന്ന ശേഷമാണ്‌ പറിക്കുക. ശൈത്യകാലത്ത്‌ ആപ്പിള്‍ മരത്തില്‍ കിടന്ന്‌ തണുത്തുറയുന്ന അവസ്ഥ ഉണ്ടാകുന്നത്‌ കൊണ്ട്‌ തണൂപ്പ്‌ മാറുന്നത്‌ വരെ വിളവെടുപ്പ്‌ മാറ്റി വെക്കുന്നു. വെള്ളം ഐസാകുന്ന താപനിലയേക്കാള്‍ ഏതാനും ഡിഗ്രി വരെ താഴ്ന്ന ഊഷ്മാവ്‌ താങ്ങുവാന്‍ ആപ്പിളിനു കഴിയും.
ആപ്പിളിന്റെ വളരെ ശ്രദ്ധേയമായ സവിശേഷത പറിച്ചു വെച്ചാലും അത്‌ ശ്വസിക്കുന്നുവെന്നതാണ്‌. വായുവില്‍ നിന്ന്‌ അവ ഓക്സിജനെ ആഗിരണം ചെയ്യുകയും കാര്‍ബണ്ഡൈ ഓക്സൈഡിനേയു ജലത്തെയും പുറത്ത്‌ വിടുകയും ചെയ്യുന്നു. ഇതുമൂലം ചുറ്റുപാട്‌ എത്ര ചൂടുള്ളതായിരിക്കുമോ അത്രയും വേഗത്തില്‍ അവ ഉണങ്ങി ചുരുങ്ങാന്‍ തുടങ്ങുന്നു. ശ്വസനത്തിനിടയില്‍ ചുറ്റുപാടുമുള്ള മണവും അവ ആഗിരണം ചെയ്യുന്നു. ഇത്‌ ആപ്പിളിന്റെ തനതായ വാസനകള്‍ നഷ്ടപ്പെടാനിടവരുത്തുന്നു. അതു കൊണ്ട്‌ ആപ്പിളിന്റെ ഓരോ ഇനവും തനിച്ച്‌ സൂക്ഷിക്കുന്നതാണ്‌ ഉത്തമം. ഓരോ ആപ്പിളും കടലാസില്‍ പൊതിയുന്നതാണ്‌ ഏറ്റവും നല്ലത്‌. ഇത്‌ ജലബാഷ്പീകരണം കുറക്കുകയും ആയുസ്സ്‌ വര്‍ധിപ്പിക്കുകയും ചെയ്യും.

" ഡോക്ടറെ അകറ്റിനിര്‍ത്തണോ. ദിവസവുല്‍ ഒരു ആപ്പിള്‍ കഴിക്കൂ! "എന്ന ഒരു ഇംഗ്ലീഷ്‌ പഴമൊഴി ഉണ്ട്‌. പോഷകസംഋദ്ധമായതു കൊണ്ടാണ്‌ ആപ്പിളിനു ഇങ്ങനെ ഒരു വിശേഷണം ഉണ്ടായത്‌. ഓരോ ആപ്പിളും പ്രാധാനപ്പെട്ട പോഷക വസ്തുക്കളുടെ ഒരു ചെറിയ കലവറ തന്നെയെന്നു പറയാം. പഴുത്ത ആപ്പിളില്‍ വിറ്റാമിന്‍ B1, B2, B6, C, E എന്നിവ അടങ്ങിയിരിക്കുന്നു. ഡെക്സ്ട്രോസ്‌ , ഫ്രക്ട്രോസ്‌, സുക്രോസ്‌ എന്നിങ്ങനെയുള്ള വ്യത്യസ്ഥ ഇനം പഞ്ചസാരയും ആപ്പിള്‍ പ്രധാനം ചെയ്യുന്നു. ഇതിലെ അംളങ്ങളുടെ സംയോഗമാണ്‌ വാസനക്ക്‌ നിദാനം. പെക്ടിനോടും നാരുകളോടുമൊപ്പം കാത്സ്യം, മഗ്നീഷ്യം, സോഡിയം, പൊട്ടാസ്യം, ഫോസ്ഫറസ്‌, ക്ലോറൈഡ്‌, സള്‍ഫര്‍, ഇരുമ്പ്‌ തുടങ്ങിയ അനേകം ധാതു ഘടകങ്ങളും അതില്‍ അടങ്ങിയിരിക്കുന്നു. തൊലിക്ക്‌ തൊട്ടു താഴെയായി ഇവയെല്ലാം ശേഖരിക്കപ്പെട്ടിരിക്കുന്നതിനാല്‍ ആപ്പിള്‍ തൊലി കളയാതെ ഭക്ഷിച്ചാലേ അതിന്റെ ഗുണം കിട്ടുകയുള്ളൂ. ആപ്പിളിന്റെ ഏതാണ്ട്‌ 85 ശതമാനത്തോളം വെള്ളമാണ്‌. ആപ്പിളില്‍ കാണുന്ന മറ്റൊരു ഘടകം "എത്തിലിന്‍" ആണ്‌. ഇത്‌ ഫലം പഴുക്കുന്നതിന്‌ സഹായിക്കുന്ന പ്രകൃതിദത്തമായ ഒരു വളര്‍ച്ചാ നിയന്ത്രണ ഘടകമാണ്‌.

ആപ്പിളിന്‌ ആരോഗ്യ മൂല്യം ഉള്ളതിനാല്‍ അവയെ എപ്പോള്‍,എങ്ങനെകഴിക്കണം എന്നറിഞ്ഞിരിക്കേണ്ടതും പ്രധാനമാണ്‌. ഒന്നാമതായി അത്‌ വിളഞ്ഞ്‌ പഴുത്തതായിരിക്കണം. തണുപ്പിച്ച ആപ്പിള്‍ കഴിക്കാതിരിക്കുന്നതാണ്‌ നല്ലത്‌.കുറേ നേരം പുറത്ത്‌ വെച്ച്‌ അന്തരീക്ഷ ഊഷമാവില്‍ എത്തിയ ശേഷം ഭക്ഷിക്കുക. നന്നായി ചവച്ചരക്കുന്നതും നല്ലതാണ്‌. ദഹനവ്യൂഹത്തെ ശുദ്ധീകരിക്കുന്നതിന്‌ സഹായകമായ സ്വഭാവധര്‍മങ്ങളും ആപ്പിളിനുണ്ട്‌. മലബന്ധവും അതിസാരവും സൌഖ്യമാക്കാന്‍ ഈ സവിശേഷതകള്‍ സഹായിക്കുന്നു. ഇന്ത്യയില്‍ കാശ്മീര്‍, കുളു, കുമോണ്‍ എന്നീ പ്രദേശങ്ങളില്‍ വിളയുന്ന ആപ്പിളുകള്‍ വലിയ വാണിജ്യപ്രാധാന്യമുള്ള ഇനങ്ങളാണ്‌.
ഹൈദ്രോസ്‌ ആലുവ
MADHYAMAM
2005 ഒക്ടോബര്‍ 21 വെള്ളി

Friday, June 6, 2008

പാഷന്‍ ഫ്രൂട്ട്::‌പ്രലോഭനത്തിന്റെ പഴം


വീട്ടില്‍ ഒരു പാഷന്‍ ഫ്രൂട്ട്‌ ചെടിയുണ്ടായാല്‍ പുതുമയോടെ "ഗാര്‍ഡന്‍ ഫ്രഷായ ജ്യൂസ്‌ കുടിക്കാം.വള്ളി നട്ട്‌ സുഗമമായി വളര്‍ത്താവുന്ന ഫല സസ്യമാണിത്‌. വെയിലേല്‍ക്കുന്ന വിധത്തില്‍ പടര്‍ത്തി വിട്ടാല്‍ പ്രത്യേക പരിചരണം കൂടാതെ വളര്‍ന്ന്‌ ഇതു നന്നായി കായ്ക്കും.


ഭാരതത്തിനു പുറമേ ആഫ്രിക്ക, കെനിയ, ഓസ്ട്രേലിയ, ഹവായി എന്നിവിടങ്ങളില്‍ പാഷന്‍ ഫ്രൂട്ട്‌ വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്നു.ഭാരതത്തില്‍ പഞ്ചാബ്‌,ഹരിയാന,നീലഗിരി, ആന്ധ്രയിലെ അരക്കും പള്ളി, തുടങ്ങിയ പ്രദേശങ്ങളില്‍ പാഷന്‍ ഫ്രൂട്ട്‌ വളര്‍ത്തുന്നു. കേരളത്തില്‍ ഹൈറേഞ്ച്‌ പ്രദേശങ്ങളിലും ഇതു കൂടുതലായി കാണപ്പെടുന്നു. പാലക്കാട്ടെ നെല്ലിയാമ്പതിയിലുള്ള "ഓറഞ്ച്‌ ആന്‍ഡ്‌ വെജിറ്റബ്ല്‌ ഫാമില്‍" കോണ്‍ക്രീറ്റ്‌ തൂണുകളില്‍ പടര്‍ത്തി പാഷന്‍ ഫ്രൂട്ട്‌ വളര്‍ത്തുന്നു.

പാഷന്‍ ഫ്രൂട്ടില്‍ രണ്ടിനങ്ങളാണ്‌ സാധാരണം. പഴുക്കുമ്പോള്‍ മഞ്ഞ നിറത്തിലുള്ള പഴങ്ങളുണ്ടാകുന്ന ഇനം സമതല പ്രദേശങ്ങള്‍ക്കും പര്‍പ്പിള്‍ നിറമുള്ളത്‌ ഹൈറേഞ്ചിനും യോജിച്ചതാണ്‌. ഈ രണ്ടിനങ്ങള്‍ തമ്മില്‍ സങ്കരണം നടത്തി 'ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഹോട്ടികള്‍ച്ചറല്‍ റിസര്‍ച്ച്‌ ' വികസിപ്പിച്ച ഇനമാണ്‌ 'കാവേരി". ഇതിന്റെ കായ്കള്‍ക്കു പര്‍പ്പിള്‍ നിറമാണ്‌. മജ്ജക്കു മധുരം കൂടുതലായിരിക്കും. ഫല മജ്ജയില്‍ 33.47 ശതമാനത്തോളം മധുരാംശവും 100 ഗ്രാമില്‍ 40.8 മില്ലി ഗ്രാം അംളതയും ഉണ്ടാകും. ഇലപ്പുള്ളീ ,വേരുചീയല്‍ തുടങ്ങി ഫാഷന്‍ ഫ്രൂട്ടിനെ ബാധിക്കുന്ന രോഗങ്ങളെ ചെറുക്കാന്‍ കഴിവുള്ള ഇനമാണ്‌ കാവേരി.




മേയ്‌- ജൂണ്‍ മാസങ്ങളിലും സെപ്റ്റമ്പര്‍ ഒക്ടോബര്‍ മാസങ്ങളിലും പാഷന്‍ ഫ്രൂട്ട്‌ കായ്ക്കുന്നു. നട്ട്‌ ഒരു വര്‍ഷം മതി കായ്ക്കാന്‍. പുളിരസം കൂടിയതാണ്‌ പാഷന്‍ ഫ്രുട്ടിന്റെ ഫല മജ്ജ. ഇതു പഞ്ചസാര ചേര്‍ത്ത്‌ നേരിട്ടും വെള്ളം ചേര്‍ത്തു ജ്യൂസാക്കിയും കുടിക്കുന്നു.




സ്ക്വാഷ്‌, കോര്‍ഡിയാല്‍, സിറപ്പ്‌. ജെല്ലി എന്നിവയും പാഷന്‍ ഫ്രൂട്ടില്‍ നിന്ന്‌ ഉണ്ടാക്കാം. നെല്ലിയാമ്പതി ഫാം പാഷന്‍ ഫ്രൂട്ട്‌ ഉപയോഗിച്ച്‌ സ്ക്വാഷ്‌ ഉണ്ടാക്കി വിപണനം ചെയ്യുന്നുണ്ട്‌. 'ഫ്രൂട്ട്നെപ്പ്‌' എന്നാണിതിന്റെ ബ്രാന്‍ഡ്‌ നെയിം. വിറ്റാമിന്‍ C യും വിറ്റമിന്‍ A യും പഷന്‍ ഫ്രുട്ടിന്റെ ഫല മജ്ജയില്‍ നല്ല തോതിലുണ്ടാവും. 100 ഗ്രാം പഷന്‍ ഫ്രൂട്ടില്‍ 25 മില്ലി ഗ്രാം വിറ്റാമിന്‍ Cയും 54 മൈക്രോ ഗ്രാം വിറ്റാമിന്‍ A യുമാണ്‌ കാണപ്പെടുക. കാര്‍ബോ ഹൈഡ്രേറ്റിന്റെ തോത്‌ 12.4 ഗ്രാമും മാംസ്യത്തിന്റേത്‌ 0.9 ഗ്രാമുമാണ്‌. 60 മില്ലി ഗ്രാം ഫോസ്ഫറസ്‌ ,10 മില്ലി ഗ്രാം കാല്‍സ്യം, 189 മില്ലി ഗ്രാം പൊട്ടാസ്യം, 15 മില്ലിഗ്രാം സോഡിയം, 2 മില്ലിഗ്രാം ഇരുമ്പ്‌ എന്നിവയിലുണ്ടാവും.


ഒൌ‍ഷധമേന്‍മയും ഈ ഫലത്തിനുണ്ട്‌. ഇതിലുള്ള ഘടകങ്ങള്‍ക്ക്‌ ഉറക്കമില്ലായ്മ, മന:സംഘര്‍ഷം എന്നിവയെ കുറക്കാനാവും. പാഷന്‍ ഫ്രൂട്ട്‌ ജ്യൂസ്‌ പുരാതന കാലം മുതല്‍ ഉറക്കകുറവിനുള്ള ഒൌ‍ഷധമായി ഉപയോഗിക്കുന്നു. അമേരിക്കയില്‍ 19 നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ നാഡീസംഘര്‍ഷത്തിന്റെയും ആമാശയത്തിലെ കോച്ചിപിടുത്തത്തിന്റെയും ചികിത്സക്ക്‌ പാഷന്‍ ഫ്രൂട്ട്‌ ഉപയോഗിക്കുന്നുണ്ട്‌. ഇതില്‍ നിന്നുണ്ടാക്കുന്ന ഒൌ‍ഷധങ്ങള്‍ യൂറോപ്പില്‍ ആകാംക്ഷാരോഗത്തിന്റെ ചികിത്സക്ക്‌ ഉപയോഗിച്ചു പോരുന്നു. ശരീരകോശങ്ങള്‍ക്ക്‌ ഓജസ്സ്‌ പകരുന്ന നിരോക്സീകാരികളുടെ നല്ല ശേഖരവുമാണ്‌ പാഷന്‍ഫ്രൂട്ട്‌.


ജി.ഉണ്ണികൃഷ്ണന്‍ നായര്‍
മലയാള മനോരമ 2002 ജൂലൈ 14 ഞായര്‍

പിന്തുടരുന്നവര്‍

Back to TOP