Search This Blog

Saturday, August 15, 2009

സോഡ കുടിക്കും മുമ്പ്‌

സോഡ കുടിക്കും മുമ്പ്‌
ഡോ. സി.ആര്‍ സോമന്‍


എന്താണ്‌
സോഡ ? ശുദ്ധജലത്തില്‍ കാര്‍ബണ്‍ഡൈ ഓക്സൈഡ്‌ അല്‍പം മര്‍ദ്ധത്തില്‍ ലയിപ്പിക്കുന്നതാണ്‌ സോഡ? കാര്‍ബണ്‍ഡൈ ഓക്സൈഡ്‌ വാതകം വളരെ കുറച്ചു മാത്രമേ വെള്ളത്തില്‍ ലയിക്കുകയുള്ളൂ. കഴിക്കുന്ന ആഹാരപദര്‍ത്ഥങ്ങളുടെ ചയാപചയത്തിലൂടെ ഓരോ ദിവസവും ലിറ്റര്‍ കണക്കിന്‌ കാര്‍ബണ്‍ഡൈ ഓക്സൈഡ്‌ നാം ഉച്ഛ്വസിക്കുന്നു. ചെറിയ അളവില്‍ ഈ വാതകം നമ്മുടെ രക്‌തത്തില്‍ അലിഞ്ഞു ചേര്‍ന്നിട്ടുമുണ്ട്‌. സോഡയില്‍ വെള്ളത്തിനു പുറമേ ചേര്‍ക്കുന്ന ഏക ഘടകമായ കാര്‍ബണ്‍ഡൈ ഓക്സൈഡ്‌ നേരിയ അളവില്‍ അപകടകാരിയായ വിഷവസ്‌തുവല്ല.

സോഡ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന വെള്ളം ശുദ്ധവും കാര്‍ബണ്‍ഡൈ ഓക്സൈഡ്‌ വാതകം കലര്‍പ്പില്ലാത്തതുമാണെങ്കില്‍ സോഡ കുടിക്കുന്നത്‌ കൊണ്ട്‌ ഒരു ദോഷവും ഉണ്ടാകില്ല. കാര്‍ബണ്‍ഡൈ ഓക്സൈഡ്‌ വെള്ളത്തില്‍ ലയിക്കുമ്പോള്‍ ജലത്തിന്‌ അമ്ലത ഉണ്ടാകുന്നു എന്നും അമ്ലം പല്ലുകളെ ദ്രവിപ്പിക്കാന്‍ കഴിവുള്ളതാണെന്നും പലരും വാദിക്കാറുണ്ട്‌.ഈ പരാമര്‍ശത്തിലെ ആദ്യ ഭാഗം തികച്ചും ശരിയാണ്‌. പക്ഷേ കാര്‍ബണ്‍ഡൈ ഓക്സൈഡ്‌ വാതകം വെള്ളത്തില്‍ ലയിക്കുമ്പോള്‍ ഉണ്ടാകുന്ന നമുടെ പല്ലുകളെ ദ്രവിപ്പിക്കാന്‍ തക്കവണ്ണം വീര്യമുള്ളതല്ല. പലപ്പോഴും കുടിക്കുന്ന സോഡയുടെ അംശമൊന്നും പല്ലുകളുമായി ഏറെനേരം ബന്ധം പുലര്‍ത്താനുള്ള സാധ്യതയില്ല. ശുദ്ധമായ സോഡ കുടിക്കുമ്പോള്‍ കാര്യമായ ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നു തനെ ഉണ്ടാകില്ല.പക്ഷേ അമിതമായ മര്‍ദ്ധത്തില്‍ കാര്‍ബണ്‍)ഡൈ ഓക്സൈഡ്‌ കുപ്പിക്കുള്ളില്‍ അടച്ച്‌ വിപണനം ചെയ്യുകയാണെങ്കില്‍ ആ സോഡ കുടിക്കുമ്പോള്‍ കുറച്ച്‌ നേരത്തേക്ക്‌ വയറ്റില്‍ ഗ്യാസ്‌ പെരുകിയാല്‍ അത്ഭുതപ്പെടേണ്ട. രണ്ട്‌ മൂന്ന്‌ ഏമ്പക്കം വിടുമ്പോള്‍ ഈ ഗ്യാസ്‌ പുറത്തേക്ക്‌ പോവുകയും ചെയ്യും. ആ അനുഭവം എല്ലാവര്‍ക്കും തുല്യമാകണമെന്നില്ല.

സോഡ അനുനാശിനിയാണെന്നും അതു കൊണ്ട്‌ ധൈര്യമായി കുടിക്കാമെന്നും പലര്‍ക്കും വിശ്വാസമുണ്ട്‌. അബദ്ധധാരണയാണിത്‌. കാര്‍ബണ്‍ഡൈ ഓക്സൈഡ്‌ നല്‍കുന്ന അമ്ലത ഒരു രോഗാണുവിനെയും നശിപ്പിക്കാന്‍ തക്ക വീര്യമുള്ളതല്ല. ശുദ്ധമല്ലാത്ത ജലസ്രോതസുകളില്‍ നിന്നെടുക്കുന്ന വെള്ളം ഉപയോഗിച്ച്‌ നിര്‍മിക്കുന്ന സോഡ ഗുരുതരമായ വയറിളക്ക രോഗങ്ങള്‍ വിളിച്ചുവരുത്തും എന്ന്‌ പ്രത്യേകിച്ച്‌ പറയേണ്ടതില്ലല്ലോ .സോഡയുടെ സുരക്ഷിതത്വം അത്‌ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന വെള്ളത്തിന്റെ ഗുണനിലവാരവുമായി ബന്ധപ്പെട്ടിരിക്കുന്നു.
സോഡയ്ക്ക്‌ ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള പല യൂറോപ്യന്‍ രാജ്യങ്ങളിലുമുള്ള പേര്‌ സ്പാര്‍ക്‌ളിംഗ്‌ വാട്ടര്‍ എന്നാണ്‌.സാര്‍ഥകമായ പേരാണിത്‌. കാര്‍ബണ്‍ഡൈ ഓക്സൈഡ്‌ തന്‍മാത്രകള്‍ ചെറിയ തോതില്‍ ജലതന്‍മാത്രകളുമായി കൂടികലരുമ്പോള്‍ ശുദ്ധജലത്തിനു വെട്ടിത്തിളങ്ങുന്ന ഒരു ശോഭ ലഭിക്കുന്നു. സോഡയ്ക്കുള്ള മറ്റൊരു ചെല്ലപ്പേര്‌ ക്ലബ്ബ്‌ സോഡ എന്നാണ്‌. മദ്യപരുടെ ക്ലബ്ബുകളില്‍ വീര്യം കൂടിയ വിസ്കി, ബ്രാന്‍ഡി, റം തുടങ്ങിയ പാനീയങ്ങള്‍ നേര്‍പ്പിക്കാന്‍ പണ്ട്‌ കാലത്ത്‌ ഉപയോഗിച്ചിരുന്ന ശുദ്ധജലം ലോകമെമ്പാടും ശീതീകരിച്ച സോഡക്ക്‌ വഴി മാറിക്കൊടുത്തിരിക്കുന്നു.

മാടക്കടയില്‍ നിന്ന്‌ വാങ്ങുന്ന സോഡയും പഞ്ചനക്ഷത്ര ക്ലബ്ബുകളില്‍ നിന്ന്‌ ലഭിക്കുന്ന സോഡയും തമ്മില്‍ ഘടനയിലോ സ്വഭാവ ഗുണത്തിലോ ഒരു മാറ്റവും ഇല്ല.

ശുദ്ധ സോഡയെക്കാളേറെ ഇന്ന്‌ കമ്പോളത്തില്‍ ലഭ്യമാകുന്നത്‌ കാര്‍ബണ്‍ഡൈ ഓക്സൈഡ്‌ ചേര്‍ത്ത ലഘുപാനീയങ്ങളാണ്‌. മറ്റൊരു വിധത്തില്‍ പാനീയങ്ങളെല്ലാം തന്നെ സോഡയില്‍ നിര്‍മിച്ചതാണ്‌. ശീതീകരിച്ച സോഫ്റ്റ്‌ ഡ്രിങ്ക്‌ കുപ്പിയുടെ അടപ്പ്‌ മാറ്റുമ്പോള്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ്‌ കുമിളകള്‍ നുരഞ്ഞു പൊങ്ങുന്നു. ഈ അവസ്ഥയില്‍ പാനീയം കൂടുതല്‍ ഹൃദ്യമാവുന്നു എന്ന്‌ പറയാതെ വയ്യ. സോഡയില്‍ നിര്‍മിച്ചു എന്നത്‌ കൊണ്ട്‌ പാനീയം കൂടുതല്‍ അപകടകാരിയാകുന്നുമില്ല. ഫോസ്ഫറിക്‌ ആസിഡ്‌ അടങ്ങിയ കോളകളില്‍ കുറച്ച്‌ കാര്‍ബണ്‍ ഡൈ ഓക്സൈഡ്‌ കൂടി ചേരുമ്പോള്‍ അപകടം ഒട്ടും വര്‍ദ്ധിക്കുന്നില്ല.

കൃത്രിമ പാനീയങ്ങളെ പോലെ തന്നെ പ്രകൃതി ദത്തമായ പഴച്ചാറുകളും സോഡ ചേര്‍ത്ത്‌ ധാരാളം വിപണനം ചെയ്യുന്നുണ്ട്‌. അങ്ങനെ ചെയ്യുമ്പോള്‍ അവ കൂടുതല്‍ ജനപ്രിയമാവുന്നു എന്നതാണ്‌ ഉല്‍പാദകരുടെ അനുഭവം.
നമുക്ക്‌ ദാഹിക്കുമ്പോള്‍ ദാഹശമനത്തിന്‌ ഏറ്റവും പറ്റിയത്‌ ശുദ്ധജലമാണ്‌ എന്നതിന്‌ സംശയമില്ല. ഒരു സോഡയും അതിന്‌ ബദലാവില്ല. പക്ഷേ, ശുദ്ധജലത്തില്‍ ലയിപ്പിച്ച ധാരാളം ലവണങ്ങള്‍ ഉള്ളതാണ്‌ മനുഷ്യശരീരത്തിലെ ജീവജലം എന്നറിയുമ്പോള്‍ സ്വല്‍പം കാര്‍ബണ്‍ ഡൈ ഓക്സൈഡ്‌ ചേര്‍ത്ത സോഡ കുടിക്കുന്നത്‌ പാപമാണെന്ന്‌ കരുതാനാവില്ല.

മനോരമ ദിനപത്രം

2 comments:

പിന്തുടരുന്നവര്‍

Back to TOP